Saturday, October 15, 2011

നോക്കുകൂലി


Live Style മലയാളം ഇ-മാഗസിനില്‍ 2010 സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ച എന്റെ നോക്കുകൂലി എന്ന കഥ ‘ബൂലോഗരുമായി ’പങ്കുവയ്ക്കുന്നു.
-------------------------------------------------------

“മുത്തച്ഛാ...മുത്തച്ഛാ..” എന്നുവിളിച്ചുകൊണ്ട് തന്റെ കൊച്ചുമകന്‍ ഓടിവരുന്നത് കണ്ടിട്ടും അയാള്‍ വിദൂരതയില്‍ നിന്നും തന്റെ നോട്ടം പിന് വലിച്ചില്ല.. അവകാശത്തോടെയവന്‍ അയാളുടെ മടിയില്‍ കയറിയിരുന്നു എന്നിട്ടു ചെവിവിയില്‍ പതുക്കെപ്പറഞ്ഞു...

“മുത്തച്ഛാ ... അമ്മ നല്ല സ്വീറ്റ്സുണ്ടാക്കിയിട്ടുണ്ട് .. അച്ഛന്‍ പറയുവാ.. മുത്തച്ഛനറിയണ്ടാന്ന് ! മുത്തച്ഛനു സ്വീറ്റ്സ് കഴിക്കാന്‍ പാടില്ലാന്ന്  .... എന്താ മുത്തച്ഛാ സ്വീറ്റ്സ് കഴിച്ചാല്‍?” തികച്ചും നിശ്കളങ്കമായ ചോദ്യം അയാളില്‍ പുഞ്ചിരി വരുത്തി

 ... മധുരം കഴിക്കാന്‍ പാടില്ല ... ഉപ്പു കഴിക്കാന്‍ പാടില്ല ... മെഴുക്കുള്ള ഭക്ഷണം കഴിക്കരുത് അങ്ങിനെയങ്ങിനെയെന്തെല്ലാം നിയമങ്ങള്‍ ... ഈ എണ്‍പതാം വയസ്സിലും തന്റെ ആരോഗ്യത്തെപ്പറ്റിയുള്ള വേവലാതിയാണോ ? അതോ  എങ്ങാനും ആശുപത്രിയിലായാലുള്ള സമയനഷ്ടത്തെക്കുറിച്ചുള്ള ആധിയാണൊ  തന്റെ മക്കള്‍  തനിക്കു രുചിയുള്ള ഭക്ഷണംവരേ വിലക്കുന്നതിന്റെ കാരണം...?

അവരെ വളര്‍ത്തി ഓരോ നിലകളിലെത്തിച്ചപ്പോള്‍ സമാധാനമായിരുന്നു...

എന്നും ആരോഗ്യത്തോടെ അവരുടെയച്ഛനുണ്ടാവുമെന്ന വിശ്വാസമായിരിക്കും ഇതെല്ലാം വിലക്കാനവരെ പ്രേരിപ്പിക്കുന്നതെന്നയാള്‍ സമാധാനിച്ചു .... എങ്കിലും ഈ പ്രായത്തില്‍ അത്യാവശ്യത്തിനുപോലും നാക്കിനുരുചിയുള്ള ഭക്ഷണം കഴിക്കാതിരുന്നിട്ടെന്തുഫലമെന്
നതിലെ അതിശയോക്തി മാത്രമയാളില്‍ ബാക്കിയായി..

അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ച വീടിന്റെ ഉമ്മറത്തിരുന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്റെ ഭാര്യയും കുട്ടികളുമൊത്തു താമസിച്ചിരുന്ന പട്ടിണി മാത്രം മിച്ചമുണ്ടായിരുന്ന കൊച്ചുകുടിലിനെപറ്റിയയാളോര്‍ക്കുകയായിരുന്നു.

രാവിലെ ജോലിനോക്കിയിറങ്ങുമ്പോള്‍ വീട്ടിലെ പട്ടിണിക്കോലങ്ങളായിരുന്നു മനസ്സില്‍ ... മൂന്ന് ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടക്കം അഞ്ചു കുരുന്നുകളുടെ വയറു നിറയ്ക്കാനയാളൊഴുക്കിയ വിയര്‍പ്പു തുള്ളികളുടെ നിഴല്‍പ്പാടുകള്‍ ഇന്നും അയാളില്‍ ഒളിഞ്ഞു നിന്നിരുന്നു.

അന്നു താന്‍ ജോലിക്കു പോയാല്‍ ഇളയ കുട്ടിയെ ഒക്കത്തിരുത്തി പാടത്തിനക്കരെയുള്ള നാട്ടു പ്രമാണിയുടെ വീട്ടില്‍ നിന്നും കുടിവെള്ളം ചുമന്നുകൊണ്ടുവന്നും, അവിടെ നെല്ലു കുത്തിയോ അടുക്കളപ്പണിയെടുത്തോ കിട്ടുന്ന ഏതാനും വറ്റുകള്‍  വീട്ടിലെ അടുപ്പത്തുവെച്ച്  കൂടുതല്‍ വെള്ളം ചേര്‍ത്ത് ഒന്നുകൂടി ചൂടാക്കിയുമൊക്കെ മക്കളുടെ വയറു നിറയ്ക്കാന്‍ ശ്രമിച്ചിരുന്നവള്‍ ഇന്നയാളുടെ കൂടെയില്ല...  ഒക്കത്തുവെള്ളം ചുമന്നുവരുന്നതിനുപകരം ബട്ടണിന്റെ പുറത്ത് എല്ലാം സാധിക്കുന്ന നാളുകളൊന്നും കാണാന്‍ നില്‍ക്കാതെ അവള്‍ വിട്ടകന്നിരുന്നു..... മക്കളുടെ മണിമാണികകളിലെ സ്വീകരണമുറികളില്‍ ചില്ലിട്ട ഛായാചിത്രമായിന്നവള്‍ വിശ്രമിക്കുകയാണ്‍്.

 മടിയിലിരുന്ന കൊച്ചുമകനെ പതുക്കെ നിലത്തിറക്കി അയാളെഴുന്നേറ്റു .. “സ്വീറ്റ്സ് കഴിക്കാനാണൊ മുത്തച്ഛാ?” എന്ന കൊച്ചുമകന്റെ ചോദ്യം കേട്ടയാള്‍ വീണ്ടും പുഞ്ചിരിച്ചു.

“ മുത്തച്ചന്‍് കൊറച്ചു വെള്ളം വേണം ... ബാ .. നമുക്ക് അടുക്കളയില്‍ ചെല്ലാം ”

കൊച്ചുമകന്റെ കൈ പിടിച്ചുകൊണ്ടയാള്‍ പതുക്കെ നടന്നു ... അടുക്കള ഭാഗത്തുനിന്നും ആരൊക്കെയോ അടക്കിപ്പിടിച്ചുകൊണ്ടു സംസാരിക്കുന്നു.

“കിളവനു മധുരം കണ്ടാല്‍ കൊതിയാ ... കുട്ടികള്‍ക്കു കൊതി കൂട്ടും ”

“എടീ കിളവനെന്നു വിളിക്കരുത് അതെന്റെ അച്ഛനാ...”

“ എന്തുതന്നെയായാലും ... നമ്മളു നോക്കുന്നപോലെ ആരെങ്കിലും നോക്കുമോ കിഴവന്മാരെ? ലീലയുടെ ഫാതര്‍ ഇല്‍ ലാ യെ ഒക്കെ വൃദ്ധസദനത്തിലാക്കിയതാ ... ഹോ അവരൊക്കെ എന്തു സമാധാനത്തിലാ ജീവിക്കുന്നതെന്നറിയാമൊ .... ഇത് ഈ കിളവനു എവിടെ തുപ്പണം .. എന്തു പറയണം ... ഒരു മര്യാദയുമില്ല....”

“എടീ ... എന്തു തന്നെയായാലും നമ്മള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികളെ നോക്കുന്നതാരാ ? ഇക്കാലത്ത് പുറത്തുനിന്നുമൊരാളെ വിശ്വസിച്ചു വീട്ടില്‍ നിര്‍ത്താന്‍ പറ്റുമോ?”

“ആ ഒരു കാരണം കൊണ്ടു മാത്രമാ ഞാന്‍ അങ്ങേരെ ഇവിടെ നിര്‍ത്താന്‍ സമ്മതിച്ചത് ... തന്തയ്ക്കു വേറെയും മക്കളുണ്ടല്ലോ ....  മാളികള് പണിതു സുഖായിട്ടു ജീവിക്കുന്നവര്‍ ... അവരെന്തെങ്കിലുമറിയുന്നുണ്ടോ? ”

തന്റെ മകന്റെയും മരുമകളുടെയും സംസാരം കേട്ടപ്പോള്‍ അയാള്‍ക്ക് തല കറങ്ങിയില്ല .. കണ്ണിലിരുട്ടു കയറിയില്ല ... കേവലം കണ്ണുകള്‍ ഈറനണിയുകപോലും ചെയ്തില്ല .... കാരണം അയാള്‍ക്ക് ജീവിതത്തിലിന്നുവരെ പഠിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത വലിയ ഒരു പാഠം  അവരിലൂടെ പഠിക്കാന്‍ കഴിഞ്ഞിരുന്നു...

“ദേ  അങ്ങേര്‍ക്കുള്ള ഗോദമ്പു കഞ്ഞി വേകം കൊടുക്കണം .... അല്ലേല്‍ .... കഞ്ഞീന്നോ ... വെള്ളംന്നോ ഒക്കെപ്പറഞ്ഞു വലിഞ്ഞു വരും .... ”

“അല്ലേലും നീയൊന്നു സൂക്ഷിച്ചോ ടീ ... ഞാന്‍ പറഞ്ഞില്ലായിരുന്നോ .. പഴയ പേരെടുത്ത കള്ളനാ പുള്ളി...”  ഇതും പറഞ്ഞു മകന്‍ പൊട്ടിച്ചിരിക്കുന്നു. കൂടെ മരുമകളും..

തന്റെ ദാഹമെല്ലാം താനെ ഇല്ലാതെയായെന്നു തോന്നിയപ്പോള്‍ വെള്ളമെടുക്കാതെ അയാള്‍ തിരിച്ചു നടന്നു .....
അപ്പോള്‍ അടുക്കളയില്‍ വീണ്ടും എന്തൊക്കെയോ  സംസാരം നടക്കുകയായിരുന്നു.

ഉമ്മറത്തെത്തി വീണ്ടും വിദൂരതയിലേയ്ക്കു കണ്ണുപായിക്കുമ്പോള്‍ അയാളോര്‍ക്കുകയായിരുന്നു

ഒരു ദിവസം ജോലി കഴിഞ്ഞു വരികയായിരുന്നു  .. അന്നു കൂലി കുടിശികയായിരുനന്തുകൊണ്ടു ഒന്നും വാങ്ങിയിരുന്നില്ല ... വെറും കയ്യോടെ വീട്ടിലേക്കു മടങ്ങിച്ചെല്ലാന്‍ മനസ്സു വന്നില്ല ... തറ്റെ വരവും പ്രതീക്ഷിച്ചിരിക്കുന്ന വിശന്ന വയറുകളുടെ വിളി അയാളുടെ കാതുകളിലിരമ്പിനിന്നു. സമയം രാത്രിയായെങ്കിലും എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു.... ആരോ നിയന്ത്രിക്കുന്നയെന്നവണ്ണം യാന്ത്രികമായയാള്‍ ചെന്നുകയറിയത് ഏതോ വിവാഹവീടിന്റെ പിന്നിലായിരുന്നു...

വീടിനു മുന് വശത്തു ഒരുപാടാളുകള്‍ കൂടിയിരുന്നു ... ഏതോ പാട്ടിന്റെ വരികള്‍ ഉച്ചഭാഷിണിയിലൂടെ അവിടെയെങ്ങും മുഴങ്ങിക്കേട്ടു .... ഏതോ വലിയ ആളുകളുടെ വിവാഹപ്പാര്‍ട്ടിയായിരിക്കും ... പിന്‍ വശത്തൊന്നും ആരെയും കണ്ടില്ല ... നിരന്നു കിടക്കുന്ന വലിയ ചെമ്പുപാത്രങ്ങളില്‍ മൂടിവെച്ച ഭക്ഷണസാധനങ്ങള്‍ക്കു കാവലിരിക്കുന്ന തടിമാടന്‍ ഉറക്കം തൂങ്ങുന്നു ...  തൊട്ടപ്പുറത്തു നിലത്തു തുണിവിരിച്ചു വേറെയും ആരൊക്കെയോ കിടക്കുന്നുണ്ട്...

പാവം പാചകക്കാരായിരിക്കും .. ഭക്ഷണം ഒരുക്കിയ ക്ഷീണത്തില്‍ .. ഭക്ഷണം കൊടുക്കുന്നതിനു മുന്‍പു ഏതാനും സമയത്തേയ്ക്കുള്ള വിശ്രമം ....

അയാള്‍ പതുക്കെ ചെന്നു ഒരു പാത്രം മൂടിമാറ്റി നോക്കി ... ഇന്നുവരേ അയാള്‍ക്കു കേട്ടുകേള്‍വി പോലുമില്ലാത്ത ഏതോ മുന്തിയയിനം ഭക്ഷണത്തിന്റെ ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളില്‍ അടിച്ചുകയറി....

അടുത്തു നിന്നും വെട്ടിയ വാഴയിലയില്‍ കുറച്ചു ഭക്ഷണം പൊതിയാക്കി തിരിച്ചു നടക്കുമ്പോഴാണതു സംഭവിച്ചത് .... ഉറക്കം തൂങ്ങിയ തടിയന്‍ അയാളെ കണ്ടിരുന്നു...


തടിയന്‍ “കള്ളന്‍ ... കള്ളന്‍ ....” എന്നുറക്കെ ഒച്ചവെച്ചുകൊണ്ടിരുന്നു...

ആളുകള്‍ ഓടിക്കൂടി .... അയാളെ പൊതിരെ തല്ലി .... അവസാനം പോലീസു വന്നു .... കിട്ടിയ അവസരം അവരും വെറുതെ കളഞ്ഞില്ല ....

പിന്നീടു നാട്ടുകാര്‍ മുഴുവനയാളെ കള്ളനെന്നു മുദ്രകുത്തി .... കള്ളന്റെ ഭാര്യയ്ക്കു നാട്ടു പ്രമാണിയുടെ വീട്ടിലെ അടുക്കളപ്പണിയും നഷ്ടമായിരുന്നു...

പട്ടിണി ശീലമാക്കിയ കുരുന്നുകളുടെ കൈ പിടിച്ചുകൊണ്ടു തെരുവിലേക്കിറങ്ങിയ ആ ദമ്പതികള്‍ക്ക് അദ്ധ്വാനിക്കാന്‍ കരുത്തുള്ള ശരീരവും സ്നേഹിക്കാന്‍ മാത്രമറിയാവുന്ന മനസ്സുമല്ലാതെ മറ്റൊന്നും സമ്പാദ്യമായിട്ടുണ്ടായിരുന്നില്ല.

യോജനകള്‍ താണ്ടി ഏതോ മലയോര പ്രദേശത്തെത്തിയപ്പോള്‍ ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന ഏതാനും ഭൂമി തെളിയിച്ച് അതിലവര്‍ പൊന്നു വിളയിക്കുകയായിരുന്നു. പിന്നീടങ്ങോട്ടവരെ ദൈവം കൈവെടിഞ്ഞിരുന്നില്ലയെങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പു കേട്ടിരുന്ന കള്ളനെന്ന പേര്‍ അയാള്‍ക്കു സ്വന്തം മകനിലൂടെ വീണ്ടും കേള്‍ക്കാന്‍ സാധിച്ചു.
തന്റെ മക്കളില്‍ തനിക്കു കുറച്ചു കൂടുതലിഷ്ടം ഇവനോടായിരുന്നതുകൊണ്ടാണല്ലൊ ഇവന്റെ കൂടെ തന്നെയേ താന്‍ തമസിക്കുകയുള്ളുവെന്നു വാശി പിടിച്ചിരുന്നത് ... പണ്ടു കുട്ടിയായിരുന്നപ്പോള്‍ എന്തോ ഇവിനെയായിരുന്നു താന്‍ കൂടുതലും കൂടെ കൊണ്ടുനടന്നിരുന്നത് ...

 പക്ഷേ എന്തുകൊണ്ടോ, ഒരു തുള്ളി കണ്ണുനീര്‍ പോലും അയാളില്‍ പൊടിഞ്ഞില്ല...

മരുമകള്‍ ഗോതമ്പുനുറുക്കിന്റെ ഉപ്പിടാത്ത കഞ്ഞിയുമായി വന്നുകൊണ്ട് ടീപ്പോയിയില്‍ വച്ചശേഷം അയാളെ വിളിച്ചു...

“അച്ഛാ .... വന്നു കഞ്ഞി കഴിക്കൂ...  വയറു കൂടുതല്‍ വിശന്നിരിക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞത് ”

തന്റെ കാര്യത്തില്‍ മരുമോള്‍ക്കുള്ള ശ്രദ്ധകണ്ട അയാള്‍ക്ക് ഉറക്കെ ചിരിക്കാനായിരുന്നു തോന്നിയത് ...

ഒന്നുമുരിയാടാതെ മരുമകള്‍ തന്ന ഉപ്പിടാത്ത കഞ്ഞി കോരിക്കുടിക്കുമ്പോള്‍ അയാള്‍ക്കറിയാമായിരുന്നു  ഇതയാളുടെ കൂലിയാണെന്നു! സ്വന്തം പേരക്കുട്ടികളെ നോക്കുന്നതിനയാള്‍ക്കു കിട്ടിയ നോക്കുകൂലി !!

ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം




7 comments:

  1. പക്ഷേ എന്തുകൊണ്ടോ, ഒരു തുള്ളി കണ്ണുനീര്‍ പോലും അയാളില്‍ പൊടിഞ്ഞില്ല...

    ReplyDelete
  2. നൊമ്പരമുണര്‍ത്തുന്ന കഥ ഹാരിസ്.
    ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് വരച്ചിട്ടത്.
    സ്വന്തം മകനിലൂടെ വീണ്ടും കള്ളന്‍ എന്ന് കേട്ട ഭാഗം വളരെ നന്നായി.
    നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  3. നന്നായി പറഞ്ഞു.. ആശംസകള്‍..

    ReplyDelete
  4. ചെറുവാടി : നന്ദി
    അനില്‍ ജീ : നന്ദി
    ഇലഞ്ഞിപ്പൂക്കള്‍ : നന്ദി

    ReplyDelete
  5. ‘തന്തയ്ക്ക് മാളികകൽ പണിത് സുഖമായിട്ട് ജീവിക്കുന്ന വേറെയും മക്കളുണ്ടല്ലൊ...‘ എല്ലാ മക്കളും ഇങ്ങനെ വിചാരിച്ചാലുള്ള സ്ഥിതിയെന്താകും? ഉടഞ്ഞുതകർന്ന ഒരഛന്റെ മനസ്സിനെ ഹൃദയസ്പർശിയായി ആവിഷ്കരിക്കരിച്ചിരിക്കുന്നു. നല്ല കഥതന്നെ, തീർച്ചയായും. ആശംസകൾ.....

    ReplyDelete